Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 18, 2015

പണ്ഡിത നിരയിലെ സൂര്യൻ

ചില അസാധാരണ വ്യക്തിത്വങ്ങള്‍ നമ്മോടൊപ്പം എപ്പോഴുമുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചുപോകുന്നത് മനുഷ്യ സഹജമാണ്. പക്ഷെ, പിറന്ന് വീഴുന്ന ഓരോരുത്തരും നിശ്ചിത കാലം കഴിഞ്ഞ് പ്രപഞ്ച നാഥനിലേക്ക് മടക്കം ചെയ്യപ്പെടുന്നത് പ്രപഞ്ച നിയമവുമാണ്. ആ സത്യം അംഗീകരിച്ചുകൊണ്ടു തന്നെ യുഗപ്രഭാവനായ എം എ ഉസ്താദിന്റെ വേര്‍പാടും നമ്മുടെ മനസില്‍ സ്വീകരിക്കപ്പെട്ടേ പറ്റു. ആ യാഥാര്‍ഥ്യവുമായി നമ്മള്‍ പൊരുത്തപ്പെടേണ്ടതുണ്ട്. 90 വയസ് പിന്നിട്ട ആ പണ്ഡിത ശ്രേഷ്ഠന്‍ ആറു പതിറ്റാണ്ടുകള്‍ പിന്നിടുന്ന കേരളീയ പൊതു ജീവിത പാതയില്‍ നിന്ന് അനശ്വരതയുടെ ലോകത്തിലേക്ക് ഇന്നലെ പ്രവേശിച്ചു. 
എം എ ഉസ്താദിനെ വിലയിരുത്തുമ്പോള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തലത്തില്‍മാത്രം തളച്ചിടാന്‍ നമുക്ക് കഴിയില്ല. മാതൃകാ പുരുഷനായ മതകാര്യ പ്രബോധകന്‍ എന്നതിനപ്പുറം എം എ ഉസ്താദ് വിദ്യാഭ്യാസ രംഗത്ത് നല്‍കിയിരിക്കുന്ന സംഭാവനകള്‍ ചരിത്രമുള്ളിടത്തോളം സ്മരിക്കപ്പെട്ടതാണ്. കാസര്‍കോട് ഉടുമ്പുന്തല പ്രദേശത്ത് നിന്ന് തുടങ്ങിയ ആ വെളിച്ച പ്രസരണം കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും ഇന്ത്യന്‍ ദേശീയതയുടെയും അതിര്‍ത്തികള്‍ കടന്ന് പല രാജ്യങ്ങളിലുമുള്ള പണ്ഡിത പ്രഭകളുടെ മുന്നിലേക്ക് എത്തിച്ചേര്‍ന്നത് ഒരു ദിവസത്തെ അധ്വാനം കൊണ്ടല്ല. മറിച്ച് കാലാതിവര്‍ത്തിയായ സാമൂഹിക പ്രതിബദ്ധത കൊണ്ടാണ്. അങ്ങിനെയാണ് നൂറുല്‍ ഉലമ എന്ന പേര് സമ്പാദിച്ചത്. മതം, വിദ്യാഭ്യാസം എന്നീ മേഖലകളും കടന്ന് സാമൂഹികം, സാംസ്‌കാരികം, പത്ര പ്രവര്‍ത്തനം, പ്രസംഗം, രചനാ വൈഭവം തുടങ്ങിയ സിദ്ധി വിശേഷമുള്ള മേഖലകളില്‍ ഉസ്താദ് ഒരു വഴിവിളക്കായി നമ്മുടെ മുന്നില്‍ നിന്നു. പ്രൈമറി സ്‌കൂളിലെ പ്രാഥമിക പഠനം കഴിഞ്ഞ് പണ്ഡിത ശ്രേഷ്ഠന്‍മാരുടെ കീഴില്‍ മത വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്ന എം എ ഉസ്താദ് ഒടുവില്‍ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ സുപ്രധാന കാരണക്കാരില്‍ ഒരാളായി മാറുകയായിരുന്നു. മദ്രസാ പ്രസ്ഥാനത്തിന് തുടക്കമിട്ടവരില്‍ പ്രധാനിയായി നൂറുല്‍ ഉലമ നിലനിന്നു. ഇപ്പോള്‍ അറുപത് വര്‍ഷം പിന്നിടുന്ന അതിശക്തമായ പ്രസ്ഥാനം എസ് വൈ എസ്, അതിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചതും എം എ ഉസ്താദായിരുന്നു. ആ പ്രസ്ഥാനം മാതൃകയാക്കാന്‍ പറ്റിയ പല നേതാക്കന്‍മാരെയും സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുന്നതിന് പിന്നില്‍ എം എ ഉസ്താദിന്റെ ദീര്‍ഘ വീക്ഷണ പാടവം ഉണ്ടായിരുന്നു. സുന്നി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ വിഷയത്തിലും ഇസ്‌ലാമിക് എജ്യുക്കേഷന്‍ സംരംഭങ്ങളുടെ കാര്യത്തിലും എം എ ഉസ്താദ് പുലര്‍ത്തിയ നേതൃത്വം മാതൃകാപരമായിരുന്നു. ചെമ്പരിക്ക ഭാഗത്ത് ജാമിഅ-സഅദിയ്യ-അറബിയ്യ എന്ന സ്ഥാപനം 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടതിന് പിന്നില്‍ ഉസ്താദിന്റെ കഠിനാധ്വാനമുണ്ടായിരുന്നു. 
അറിവിന്റെ വിപ്ലവം നമ്മുടെ വര്‍ത്തമാന സമൂഹത്തിലേക്ക് പകര്‍ന്ന് കൊടുത്ത എം എ ഉസ്താദിന്റെ പിന്തുണക്കാരായി അറിയപ്പെടുന്ന ഉള്ളാള്‍ തങ്ങളാകട്ടെ, കാന്തപുരം ഉസ്താദാകട്ടെ, ചിത്താരി മുസ്‌ലിയാരാകട്ടെ എല്ലാവരും ആ അറിവിന്റെ ശ്രേണിയിലെ അതിശക്തമായ സമകാലികരായി ചരിത്രത്തില്‍ തിളങ്ങുവാന്‍ വേണ്ട സാഹചര്യം എം എ ഉസ്താദിന്റെ സാമീപ്യം കൊണ്ട് ഗുണഫലമായി കിട്ടിയതായിരുന്നു. എം എ ഉസ്താദിന്റെ രചനകള്‍ തലമുറകള്‍ക്കെന്നും വഴികാട്ടിയായി നിലകൊള്ളുന്നു. പല പ്രസിദ്ധീകരണങ്ങളിലും മൗലികമായ വിഷയങ്ങളെക്കുറിച്ച് കോളമെഴുതുന്നത് കൂടാതെ വിവിധ ദാര്‍ഷണിക വിഷയങ്ങളെക്കുറിച്ച് അറുപത് പുസ്തകങ്ങളും എം എ ഉസ്താദ് രചിക്കുകയുണ്ടായി. സമസ്ത എന്ന അതിശക്തമായ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി നിലനിന്നിരുന്ന എം എ ഉസ്താദ് കാലമെത്ര കഴിഞ്ഞാലും ഇന്ത്യക്കാരന്റെയും പാണ്ഡിത്യ മനസിന്റെയും ലാളിത്യത്തിന്റെ പ്രതിരൂപമായി നിലകൊള്ളുക തന്നെ ചെയ്യും. ആ സാമീപ്യവും അറിവിന്റെ പ്രകാശ ധാരയും എന്തിന്, അതിവിശിഷ്ടമായ ആ പുഞ്ചിരിയും എത്രയോ തലമുറകള്‍ക്ക് പുതിയ വെളിച്ചമായി നിലകൊള്ളുകയാണ്. ആ പുഞ്ചിരി അനശ്വരമായ സൗഭാഗ്യങ്ങളുടെ പടിക്കലേക്ക് ഇതാ മടങ്ങുകയാണ്. വിശാലമായ സ്വര്‍ഗ വാതിലുകള്‍ ശാശ്വത സമാധാനത്തിന്റെ സന്ദേശങ്ങളുമായി ഉസ്താദിനെ ഇതാ പ്രകാശ പൂര്‍വം സ്വീകരിക്കുകയാണ്. ആദരാഞ്ജലികള്‍.
(നിസാര്‍ സെയ്ദ്, ചീഫ് എഡിറ്റര്‍-ഗള്‍ഫ്)

No comments:
Write comments